ಭಾನುವಾರ, ಮಾರ್ಚ್ 19, 2023

കുടുംബങ്ങളിൽ എങ്ങിന ഗുണ്ടകളെ സൃഷ്ടിയ്ക്കാം?

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു... 


എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: "അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.. ഈ ചെറുക്കനെക്കൊണ്ടു തോറ്റു."


ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും'' 


അതോടെ ചെക്കന്‍ അടങ്ങി. 

തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?'' 

    

ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു  കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല. 

കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി  ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും. 


അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെ അനുകരിക്കും.


വാശിപിടിച്ച്  അവരുടെ വേഷംധരിച്ചു നടക്കും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോർറെയ്സും കളിക്കും. 


അതിലൂടെ തനിക്കു ജയിയ്ക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ വേഗം കൂടുതലാളെ  കൊല്ലുന്നവനാണു വിജയി എന്നു തെറ്റിദ്ധരിയ്ക്കുന്നു.  


കഥ പറയാനും ഉപദേശിയ്ക്കാനും വീട്ടില്‍ കാര്‍ന്നോന്മാരില്ല... ഉണ്ടങ്കില്‍ ''കൺട്രീസ്, ആ ഓൾഡ് ഫെലോ" യോടു സംസാരിക്കേണ്ടന്ന് അമ്മ വിലക്കും. പകരം TV യിലെ കാല്‍ക്കാശിനു വിലയില്ലാത്ത തറ സീരിയല്‍ കാണാനിരുത്തും. 


അതിലൂടെ കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി ആദ്യംചെയ്യേണ്ട കര്‍മ്മം അമ്മായിയമ്മ എന്ന സത്വത്തെ അടിച്ചമര്‍ത്തണം എന്നും നാത്തൂനെ വീട്ടിലെന്നല്ല വാര്‍ഡില്‍പ്പോലും കേറ്റിക്കൂടെന്നും. 

ആണ്‍കുട്ടിയാണേല്‍ ഒന്നുകില്‍ കുറഞ്ഞതു 3-4 പെണ്ണുങ്ങളെയെങ്കിലും വളയ്ക്കാന്‍ പറ്റണം... അല്ലങ്കില്‍ തനി മണുക്കൂസനാവണമെന്നും പഠിക്കും.

 

നിയമാനുസരണം രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ തല്ലിക്കൂട. സ്കൂളിലെ മാഷുന്മാർ നോക്കാനേ പാടില്ല.. പരീക്ഷയെഴുതുന്ന എല്ലാവരും ജയിക്കും. അക്ഷരംപോലും അറിയണമെന്നില്ല. എങ്കിലും ഒരു ത്രില്ലിനു കോപ്പിയടിയ്ക്കും. പിടിയ്ക്കപ്പെടില്ല. ഇനി പിടിച്ചാല്‍ പിടിച്ച സാറിന്റെ പണി പോകും... ഇല്ലങ്കില്‍ ചാനലിലെ മാമന്മാരും ആന്റിമാരുംകൂടി  കളയിച്ചുതരും. പോലീസ് പിടിച്ചാലും തല്ലിക്കൂടാ... തല്ലണമെന്നില്ല നോക്കിയാലും അവരുടെ പണി കളയാം... അതിനു വേറേ ചില മാമന്മാരും സഹായിക്കും.


മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലർ ഓടിക്കാന്‍ പഠിപ്പിക്കും. കളിക്കാന്‍ മൊബൈൽഫോൺ കൊടുക്കും, എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെമുമ്പില്‍ ഞെളിയും.  പത്താംതരം കഴിഞ്ഞാല്‍ ഉടനേ ചെക്കന്‍ DUKE ന്റെ bikeനു വാശി പിടിക്കും. വീട്ടുകാര്‍ക്കു ഗതിയില്ലേലും വണ്ടിവേണമെന്നു ''കുഞ്ഞിന്'' വാശി. സമ്മതിച്ചില്ലേല്‍ ചാകുമെന്ന് ഭീഷണി. പെട്രോൾവാങ്ങാന്‍ കാശിനു കഞ്ചാവിന്റെ ബിസിനസ്സ്, അല്ലങ്കില്‍ കൈത്തൊഴിലായി മാല പൊട്ടിക്കാം. എല്ലാം കഴിഞ്ഞു  പറന്നുപോകുമ്പോള്‍ ഒരാകസിഡന്റ്...... ശല്യം തീര്‍ന്നു. പലവീട്ടുകാരും വെക്കേഷനാകുമ്പോള്‍ പറയുന്നതാ ''ഹോ... ഇനി സ്കൂളുതുറക്കുംവരെ ഈ ശല്യം സഹിക്കണമല്ലോ''ന്ന്

   

നാട്ടിലെ ഫ്രീക്കന്മാരും അവരുടെ ഫ്രണ്ടന്മാരും തകര്‍ത്തു തിമര്‍ക്കുകയാണ്. ഇതിനൊക്കെ എരീം പുളീം കൂട്ടാന്‍ സിന്മേലെ നായകന്മാരും... കടിച്ചാപ്പൊട്ടാത്ത dialogue ഉം full time വെളളവുംഅടിച്ചു കഞ്ചനുംപുകച്ച്, 100 ആനയുടെ(ചിലര്‍ക്ക് 100 JCB  യുടെ) കരുത്തുമുള്ള നായകന്‍ പോലീസിനെ യോ രാഷ്ടീയക്കാരനേയോ പേടിയില്ല... അവരെ തല്ലും, തെറിവിളിക്കും. വേണ്ടിവന്നാല്‍ തന്തയ്ക്കും വിളിയ്ക്കും. ഇതുകണ്ട് ആവേശം മൂത്ത ഫാന്‍സ് യൂത്തന്മാര്‍ ഇഷ്ട താരത്തിന്റെ ചിത്രം വന്ന പെട്ടിയുമായി ആനപ്പുറത്ത് ആദ്യ ഷോ കാണാന്‍ വരും. താരത്തിന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തും. അങ്ങനെ ചെയ്യുമ്പോള്‍ താഴെവീണ് ചത്തവന്റെ വീട്ടിലെ പട്ടിണിമാറ്റാന്‍ ഇഷ്ടതാരം ഒരു രൂപപോലും കൊടുത്തില്ലേലും വിഷമം തോന്നാതെ അദ്ധ്വാനിയ്ക്കുന്ന തമിഴനേയും ബംഗാളിയേയും മണ്ടനെന്നു വിളിയ്ക്കും. 


ആരും നിയന്ത്രിക്കാനില്ല... നിയന്ത്രിക്കുന്നത് ഇഷ്ടവുമല്ല. സാമുഹ്യമര്യാദ തീരെയില്ല.  എന്തു പരിപാടിനടന്നാലും അവിടെല്ലാം അലങ്കോലമുണ്ടാക്കുവാന്‍ കുറേ അലവലാതികള്‍ വരും.  കുളിയ്ക്കാതെ മുടി നീട്ടിവളര്‍ത്തി ലോവേസ്റ്റ് പാന്‍സുമിട്ട് bike ഇരമ്പിച്ച് നടക്കുന്ന കുറേയെണ്ണം.

ആളെക്കൊന്നിട്ടായാലും പ്രക്യതി നശിപ്പിച്ചിട്ടായാലും കൂടുംബം കുളംതോണ്ടിയാലും സ്വന്തം കാര്യം നടക്കണം എന്ന രീതിയില്‍ മലയാളിയെ മാറ്റിയതാരാണ്...???


 ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാന്‍ കുതിക്കുമ്പോള്‍ മലയാളി യുവത്വം എല്ലാ മേഖലയിലും പിന്നോട്ടുപോകുന്നു. പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രങ്ങളായ പാടലീപുത്രയും നളന്ദയും സ്ഥിതിചെയ്ത ബീഹാറിന്റെ ഇന്നത്തെ അവസ്ഥയാവും നാളെ കേരളത്തിനും.

   

കുടുംബങ്ങളിൽ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും.....


*സുധീഷ്.എസ്.എൽ*

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ

ಶನಿವಾರ, ಮಾರ್ಚ್ 18, 2023

 മരിക്കുന്നവർക്ക് പൊതുവെ രണ്ട് ഖേദങ്ങളാണ് ഉണ്ടാവുക. 

മരിച്ചവരെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടാവുന്നതും പലപ്പോഴും അതുതന്നെ.


ഇതുവരെ ശരിക്കൊന്ന് ജീവിച്ചില്ലല്ലോ എന്നതാണ് ഒന്നാമത്തെ ഖേദം.


പരലോക വിശ്വാസിയാണെങ്കിൽ, വരാനിരിക്കുന്ന ജീവിതത്തിലേക്ക് വേണ്ടി ഒന്നും ഒരുക്കി വെച്ചില്ലല്ലോ എന്ന ഖേദം രണ്ടാമത്തേത്‌.


രണ്ടും വേണം എന്നയാൾ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഒരുക്കം പൂർത്തിയാവുമ്പോഴേക്കും ജീവിതം തീർന്നു പോയി!


അധികപേർക്കും ഈ അബദ്ധം സംഭവിക്കുന്നുണ്ട്. ഇന്നു ജീവിക്കാതെ അവർ നാളേക്ക് വേണ്ടി കാത്തിരിക്കുകയാണ്.


നല്ല ഭക്ഷണം കഴിക്കാൻ, നല്ല വസ്ത്രം ധരിക്കാൻ, അത്യാവശ്യ സൗകര്യങ്ങൾ ഉപയോഗിക്കാൻ.. 

എല്ലായിടത്തും ഇത് കാണാം.


ഒരു ഇത്തയെ അറിയാം. നല്ല വീടൊക്കെ വച്ചു. പക്ഷെ, വീട്ടിലെ അടുക്കള ഒരിക്കലും ഉപയോഗിക്കില്ല. പുറത്ത് ഓല മേഞ്ഞ ഒരു ചായ്പ് കെട്ടി വെപ്പും തീനുമെല്ലാം അവിടെ. മഴയായാലും വെയിലായാലും മാറ്റമില്ല. അങ്ങനെ അവർ മരിച്ചു പോയി😒


ചില വീടുകളിൽ മനോഹരമായി ഫർണിഷ് ചെയ്ത സ്വീകരണ മുറിയുണ്ടായിരിക്കും. ഒരിക്കലും തുറക്കില്ല, ആരെയും കേറ്റില്ല. വരുന്നവരെയൊക്കെ വരാന്തയിൽ പൊട്ടക്കസേരയിൽ ഇരുത്തും 😊


ചില വീടുകളിൽ പാത്രങ്ങളാലും ഉപകരണങ്ങളാലും ഷോകേയ്സുകൾ നിറഞ്ഞിരിക്കും. പൊടിപിടിച്ചങ്ങനെ ഇരിക്കും. പക്ഷെ, കഴിക്കാനും കുടിക്കാനും വക്കു പൊട്ടിയ പാത്രങ്ങളും ഗ്ലാസുകളും..


ചില വീടുകളിൽ ബാത്റൂമുകൾ ധാരാളമുണ്ട്. ഒന്നും ഉപയോഗിക്കാൻ വീട്ടിലുള്ളവർക്ക് അവകാശമില്ല 😉


പ്രവാസികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവർ നീട്ടിവെച്ചിരിക്കുകയാണ്. നാട്ടിൽ 'സെറ്റ്ൽ ആയിട്ട്' എല്ലാം ചെയ്യാൻ!


കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ട പ്രവാചകൻ അയാളോട് ചോദിച്ചു: 'താങ്കൾക്ക് സമ്പത്തുണ്ടോ?'

'അതെ, പലതരം സമ്പത്തുകൾ.. ' 

അയാൾ വിവരിച്ചു.

'എങ്കിൽ അല്ലാഹുവിൻ്റെ  അനുഗ്രഹങ്ങൾ താങ്കളുടെ ജീവിതത്തിൽ കാണണം'

തിരുമേനി അയാളെ ഉപദേശിച്ചു.


അഹങ്കാരം അരുത് എന്നു മാത്രം....


"ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു. "

(ഖുർആൻ - 7:32)


അധികപേരും വർത്തമാനകാലത്ത് ജീവിക്കാതെ ഭാവി കാത്തിരിക്കുകയാണ്. ഇന്ന് തനിക്കുള്ളതല്ലെന്നും തനിക്കുള്ള നാളെ വരാനുണ്ടെന്നും അവർ വിചാരിക്കുന്നു.  സുഖവും സന്തോഷവുമെല്ലാം അവർ നാളേക്ക് നീട്ടി വെക്കുന്നു.


ജീവിതത്തിൽ കൈവരുന്ന ചെറിയ നന്മകളിലൊന്നും അവർ സന്തോഷിക്കില്ല. വലുതൊന്ന് വരാനുണ്ടെന്ന് കാത്തിരിക്കുന്നു. അങ്ങനെയിരിക്കെ, അനുവദനീയമായതും സാധ്യമായതുമായ സുഖ-സന്തോഷങ്ങളൊന്നും അനുഭവിക്കാതെ 

അവർ യാത്രയാവുന്നു😒


പരലോകത്തേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതിലും ഈ അബദ്ധമുണ്ട്. തെറ്റുകളൊക്കെ തിരുത്തണം,  സൽകർമങ്ങൾ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും എല്ലാം നീട്ടിവെക്കുന്നു. അതിനിടെ മരണത്തിൻ്റെ മുഹൂർത്തമെത്തുന്നു, ശൂന്യമായ ഭാണ്ഡവുമായി ജീവിതം അവസാനിപ്പിച്ചു പോകുന്നു.


"സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു."  (ഖുർആൻ - 59:18)


സന്തുലിതമാവണം ജീവിതമെന്നാണ് ഖുർആൻ നൽകുന്ന പാഠം.


"ചിലർ പ്രാർത്ഥിക്കുന്നു: ഞങ്ങളുടെ ‎നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം ‎തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല. ‎

മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ‎ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, ‎പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ‎ഞങ്ങളെ നീ രക്ഷിക്കേണമേ." ‎

"അവര്‍ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്. ‎അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു. ‎"

(ഖുർആൻ - 2: 200 -202)


നാഥാ, ഇരുലോകത്തും വിജയം വരിക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ.. 

ആമീൻ

ഗുരുവും_ശിഷ്യനും


ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് ആരെയെങ്കിലും കിട്ടുമോ? ഉസ്താദ് അന്വേഷിച്ചു. ഒരു മുതഅല്ലിമിനെ കിട്ടി. 


ഉസ്താദ് ചോദിച്ചു:

"മോനെ തിരക്കുണ്ടോ? ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് വരാമോ?"


"ശരി, ഉസ്താദ് വരാമല്ലോ" 

മുതഅല്ലിം സമ്മതിച്ചു. 


ഏറെ ദൂരം നടന്നു. വയറ്റിൽ വിശപ്പ് ആളുന്നുണ്ട്. വറുതിയുടെ കാലം. 


ഉസ്താദ് ചോദിച്ചു:

"മോന്റെ കയ്യിൽ പൈസയുണ്ടോ?"


"ഇല്ല" മുതഅല്ലിം തലയാട്ടി.


"വിശപ്പുണ്ടോ?" ഉസ്താദ് ചോദിച്ചു.


മുതഅല്ലിം ഒന്നും മിണ്ടിയില്ല. അകത്ത് എരിയുന്ന വിശപ്പിന്റെ കാഠിന്യം മുഖത്തു തെളിഞ്ഞു. മൗനം വാചാലമായി.

വഴിയരികിൽ ഒരു കട കണ്ടു. ഒരു അമുസ്‌ലിമിന്റെതാണ്. 


ഉസ്താദ് പറഞ്ഞു: "മോനേ, എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. ഒരു പൊറോട്ടക്ക് മൂന്ന് പൈസയാണ് വില. നമുക്ക് ഓരോ പൊറോട്ട കഴിക്കാം. കറിയും ചായയും വാങ്ങണ്ട. വെള്ളം കുടിച്ച് ദാഹം തീർക്കാം. രണ്ടുപേർക്കും കൂടി ആറ് പൈസയാകും. അഞ്ചു പൈസ ഞാൻ ഇപ്പോൾ കൊടുക്കാം. ഞാൻ മരിച്ചില്ലെങ്കിൽ നാളെ ഒരു പൈസ ഞാൻ കൊണ്ടുവന്നു കൊടുക്കും. ഞാൻ മരിച്ചാൽ മോൻ ഒരു പൈസ കൊടുക്കില്ലേ? എന്റെ വീട്ടിൽ ഞാൻ കിടക്കുന്ന പായയുടെ ചുവട്ടിൽ പൈസയുണ്ട്. അതിൽനിന്ന് എടുത്തു കൊടുത്താൽ മതി."


"ശരി. കൊടുക്കാം" മുതഅല്ലിം സമ്മതിച്ചു.


കടയിൽ കയറി. കടക്കാരനോട് ഉസ്താദ് പറഞ്ഞു: "ഞാനും ഈ കുട്ടിയുമുണ്ട്. ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്. ഞങ്ങൾക്ക് ഓരോ പൊറോട്ട വീതം നൽകാമോ? എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. അത് നിങ്ങൾക്ക് തരാം. ഞാൻ മരിച്ചില്ലെങ്കിൽ ബാക്കി ഒരു പൈസ നാളെ ഞാൻ തന്നെ കൊണ്ടുവന്നു തരും. ഞാൻ മരിച്ചാൽ ഈ മോൻ ഒരു പൈസ കൊണ്ടുവന്നു തരും" 


ഉസ്താദ് മുതഅല്ലിമിനെ നോക്കി ചോദിച്ചു: "ഇല്ലേ?"


"അതെ. ഞാൻ തരാം" മുതഅല്ലിം സമ്മതിച്ചു.


ഉസ്താദും മുതഅല്ലിമും ഭക്ഷണം കഴിക്കാൻ ഇരുന്നു. കടക്കാരൻ അവർക്ക് ഈരണ്ടു പൊറോട്ടയും ഓരോ ചായയും നൽകി. ഭക്ഷണം കഴിച്ച് അവർ അല്ലാഹുവിനെ സ്തുതിച്ചു. 


കയ്യിലുള്ള അഞ്ചു പൈസ ഉസ്താദ് കടക്കാരനു നേരെ നീട്ടി. കടക്കാരൻ കൈകൾ കൂപ്പി പറഞ്ഞു: "അഞ്ചു പൈസ വേണ്ട. അങ്ങ് ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി."


ഉസ്താദ് നിറക്കണ്ണുകളോടെ ആ കടക്കാരനെ നോക്കി. പിന്നെ മുതഅല്ലിമിനെയും. 


തിരിച്ചു നടക്കുമ്പോൾ ഉസ്താദ് മുതഅല്ലിമിനോട് പറഞ്ഞു: "മോനേ, ദീനിന്റെ ഒരു ഖാദിമാകാൻ കഴിഞ്ഞാൽ നാം അറിയാത്ത മാർഗ്ഗത്തിൽ നമ്മുടെ കുടുംബത്തെ അല്ലാഹു കാക്കും. ഉമ്മയെ, ഉപ്പയെ രക്ഷപ്പെടുത്തും. ഒരു സ്ഥലത്തും കുടുക്കില്ല."


മുതഅല്ലിമിന് ഉസ്താദിന്റെ വാക്കുകൾ ഊർജ്ജം നൽകി. മനസ്സ് നിറഞ്ഞു. ഇരു കണ്ണുകളും സജലമായി.


*ഉസ്താദ്: പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ*.

*മുതഅല്ലിം: നൂറുൽ ഉലമ എം എ ഉസ്താദ്.*

കുടുംബങ്ങളിൽ എങ്ങിന ഗുണ്ടകളെ സൃഷ്ടിയ്ക്കാം?

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു...  എ...